കോയന്പത്തൂർ: മേട്ടുപ്പാളയത്തിനടുത്തുള്ള സിരുമുഖൈ ഭവാനിസാഗർ അണക്കെട്ട് ജലസംഭരണി പ്രദേശത്ത് നിന്ന് കാർഷിക ആവശ്യങ്ങൾക്കായി ചെളി നീക്കം ചെയ്യാൻ തമിഴ്നാട് സർക്കാർ കർഷകർക്ക് അനുമതി നൽകിയതിന്റെ മറവിൽ അനധികൃതമായി മണ്ണ് നീക്കുന്നതായി ആക്ഷേപം. വൈകുന്നേരങ്ങളിൽ വനമേഖലയിൽ വന്യമൃഗങ്ങളുടെ സഞ്ചാരം കൂടുതലായതിനാലും സ്കൂൾ പ്രവർത്തനസമയവും കണക്കിലെടുത്ത് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ മാത്രമേ ചെളി നീക്കം ചെയ്യാൻ അനുവദിച്ചിരുന്നുള്ളൂ.
എന്നാൽ ചില വ്യാപാരികളും ഇടനിലക്കാരും നിയമങ്ങൾ ലംഘിച്ച് അനുവദനീയമായ സമയത്തിനു ശേഷവും ടിപ്പറുകളിൽ ചെളി നീക്കം ചെയ്യുന്നതായാണ് പരാതി. ട്രക്കുകളിൽ അമിതഭാരം കയറ്റുന്നുണ്ടെന്നും വായുവിലെ പൊടി കാരണം ശ്വസന പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്നും ആരോപിച്ച് പ്രദേശവാസികൾ റോഡ് ഉപരോധവും നടത്തി. ചെളി നീക്കം ചെയ്യുന്നത് കർഷകരാണോ എന്ന് ശരിയായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ശരിയായ അനുമതിയും പെർമിറ്റും ഇല്ലാതെ മണ്ണെടുക്കുന്നതും അമിതഭാരം കയറ്റുന്നതുമായ ടിപ്പർ ലോറികൾ പിടിച്ചെടുക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.